കണ്ണൂര്‍ നഗരത്തില്‍ ഒഴിപ്പിക്കാനെത്തിയ കോര്‍പറേഷന്‍ ജീവനക്കാരും തെരുവുകച്ചവടക്കാരും തമ്മില്‍ ഉന്തും തള്ളും; ഒടുവില്‍ സിഐടിയു ഇടപെട്ടതോടെ പിന്മാറ്റം

കണ്ണൂര്‍: കണ്ണൂര്‍ നഗരത്തില്‍ തെരുവുകച്ചവടക്കാരും കോര്‍പറേഷന്‍ ജീവനക്കാരും തമ്മില്‍ ഉന്തും തള്ളും. ഒടുവില്‍ സിഐ.ടി.യു നേതാക്കള്‍ ഇടപെട്ടപ്പോള്‍ കോര്‍പറേഷന്‍ ഉദ്യോഗസ്ഥന്മാര്‍ ഒഴിപ്പിക്കല്‍ അവസാനിപ്പിച്ച്‌ പിന്‍വാങ്ങി.

കണ്ണുര്‍ പ്രസ് ക്‌ളബ്ബ് ജങ്ഷനില്‍ തെരുവ് കച്ചവടക്കാരെ ഒഴിപ്പിക്കാനെത്തിയ കണ്ണുര്‍ കോര്‍പറേഷന്‍ ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥരെയും ജീവനക്കാരെയും തൊഴിലാളികളും സിഐ.ടി.യു നേതാക്കളും ചേര്‍ന്ന് തടഞ്ഞതാണ് സംഘര്‍ഷത്തിനിടയാക്കിയത്. ശനിയാഴ്‌ച്ച ഉച്ചയോടെയാണ് തെരുവ് കച്ചവടക്കാരെ ഒഴിപ്പിക്കാനായി ലോറിയും മറ്റു വാഹനങ്ങളുമായി വന്‍ സന്നാഹത്തോടെ കോര്‍പറേഷന്‍ ഉദ്യോഗസ്ഥരെത്തിയത്.

തെരുവ് കച്ചവടം നടത്തുന്നവരുടെ എതിര്‍പ്പുമറികടന്ന് തുണിത്തരങ്ങളും മറ്റു സാധനങ്ങളും കോര്‍പറേഷന്‍’ജീവനക്കാര്‍ ലോറിയില്‍ കയറ്റി ഇതിനിടെയില്‍ വിവരമറിഞ്ഞു സ്ഥലത്തെത്തിയ സിഐ.ടി.യു നേതാവ് അരക്കന്‍ ബാലന്റെ നേതൃത്വത്തില്‍ തൊഴിലാളികള്‍ക്കായി ഇടപ്പെടുകയായിരുന്നു. തങ്ങളുടെ സാധനങ്ങള്‍ വിട്ടുനല്‍കണമെന്ന് തൊഴിലാളികള്‍ ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് കണ്ണൂര്‍ കോര്‍പ്പറേഷന്‍ ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥര്‍ പിടിച്ചെടുത്ത വില്‍പന സാധനങ്ങള്‍ സിഐ.ടി.യു നേതാക്കളുടെ സാന്നിധ്യത്തില്‍ തെരുവു കച്ചവടക്കാര്‍ തിരിച്ചടുത്തു കൊണ്ടു പോയി.

ഹെല്‍ത്ത് എന്‍ഫോഴ്‌സ്‌മെന്റ് ഉദ്യോഗസ്ഥരുടെ നേത്യത്വത്തിലാണ് തെരുവ് കച്ചവടക്കാരെ ഒഴിപ്പിക്കാന്‍ എത്തിയത്. ബലമായി തെരുവുകച്ചവടക്കാരെ ഒഴിപ്പിക്കാനുള്ള നീക്കം ഏറെ നേരം സംഘര്‍ഷമുണ്ടാക്കി. ഉദ്യോഗസ്ഥരും കച്ചവടക്കാരുമായി ഉന്തുംതള്ളും കൈയാങ്കളിയും നടന്നു. കൊവിഡിന്റെ പശ്ചാത്തലത്തില്‍ കണ്ണൂര്‍ നഗരപരിസരത്തെ അനധികൃത തെരുവു വ്യാപാരത്തിനെതിരെ കോര്‍പ്പറേഷന്‍ നടപടി തുടങ്ങിയിട്ട് മാസങ്ങളായെങ്കിലും ശനിയാഴ്‌ച്ച ഉച്ചയോടെയാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്.

കണ്ണുര്‍ പ്രസ് ക്ലബ് പരിസരത്തു നിന്നും തെരുവുകച്ചവടക്കാരെ നേരത്തെയും കോര്‍പറേഷന്‍ ഒഴിപ്പിക്കാന്‍ ശ്രമിച്ചിരുന്നു. ഐ.എന്‍.ടി.യു.സി എതിര്‍ത്തിട്ടും കൊ വിഡ്‌നിയന്ത്രണങ്ങളുടെ പേരില്‍ തെരുവ് കച്ചവടക്കാരെ ഒഴിപ്പിക്കാനുള്ള ശ്രമത്തില്‍ നിന്നും കണ്ണുര്‍ കോര്‍പറേഷന്‍ മേയര്‍ ടി.ഒ.മോഹനനും ഭരണസമിതിയും പിന്മാറാന്‍ തയ്യാറായിരുന്നില്ല. ഇതേ തുടര്‍ന്നാണ് ഐ.എന്‍.ടി.യു.സി അംഗങ്ങളായ ഇരുപതോളം തെരുവ് കച്ചവടക്കാര്‍ സിഐ.ടി.യു നേതൃത്വവുമായി ബന്ധപ്പെട്ടത്.

തങ്ങളെ ഒഴിപ്പിക്കാനെത്തിയ വിവരം ഇവര്‍ സിഐ.ടി.യു നേതാവ് അരക്കന്‍ ബാലനെ അറിയിക്കുകയായിരുന്നു. ഉടന്‍ അദ്ദേഹവും മറ്റു നേതാക്കളും സ്ഥലത്തെത്തി ഹെല്‍ത്ത് എന്‍ഫോഴ്‌സ്‌മെന്റ് ഉദ്യോഗസ്ഥരുമായി സംസാരിക്കുകയായിരുന്നു. സാധനങ്ങള്‍ തിരിച്ചു നല്‍കണമെന്ന് കച്ചവടക്കാര്‍ ഉദ്യോഗസ്ഥരെ അറിയിക്കുകയും കോര്‍പ്പറേഷന്‍ വാഹനം തടയുകയും ചെയ്യുകയായിരുന്നു. ഇതേ തുടര്‍ന്ന് കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍ എം.ബി രാജേഷും കച്ചവടക്കാരുമായി വാക്കേറ്റവും നടന്നു. കച്ചവടക്കാരും എന്‍ഫോഴ്‌സ്‌മെന്റ് ഉദ്യോഗസ്ഥരുമായി ഉന്തുംതള്ളുമായത് സ്ഥിതി സംഘര്‍ഷത്തിലേക്ക് വഴിമാറി.

കച്ചവടക്കാര്‍ കോര്‍പ്പറേഷന്‍ വാഹനത്തിനു മുന്നില്‍ കിടന്നു പ്രതിഷേധിച്ചതോടെ വാഹനം മുന്‍പോട്ടു കൊണ്ടുപോകാന്‍ കഴിയാത്ത സാഹചര്യവുമുണ്ടായി. ഉദ്യോഗസ്ഥര്‍ തടഞ്ഞിട്ടും കച്ചവടക്കാര്‍ വാഹനത്തില്‍ കയറി സാധനങ്ങള്‍ എടുത്തു കൊണ്ടുപോയതിനെ തുടര്‍ന്ന് ഇവര്‍ക്കെതിരെ എന്‍ഫോഴ്‌സ്‌മെന്റ് കേസെടുത്തിട്ടുണ്ട്. തങ്ങള്‍ക്ക് ബദല്‍ സംവിധാനം ആകും വരെ കോര്‍പറേഷന്‍ ആരോഗ്യ വിഭാഗം ഉപദ്രവിക്കരുതെന്നാണ് തെരുവ് കച്ചവടക്കാരുടെ ആവശ്യം.

എന്നാല്‍ ഇതംഗീകരിക്കാന്‍ കഴിയില്ലെന്നും വഴിയാത്രക്കാര്‍ക്ക് തടസമാകുന്ന തെരുവ് കച്ചവടം അതുവദിക്കാന്‍ കഴിയില്ലെന്നുമാണ് കോര്‍പറേഷന്റെ നിലപാട്. ഈ നിലപാടിനെതിരെ ഐ.എന്‍.ടി.യു സി നേതാക്കള്‍ നിരവധി പ്രതിഷേധ സമരങ്ങള്‍ നടത്തിയിരുന്നുവെങ്കിലും കോണ്‍ഗ്രസ് ഭരിക്കുന്ന കോര്‍പറേഷന്‍ സമവായത്തിന് തയ്യാറായിട്ടില്ല. ഇതോടെ ഇരുപതോളം കച്ചവടക്കാര്‍ സിഐ.ടി.യു നേതാക്കളുടെ സഹായം തേടുകയായിരുന്നു.

Navigation

About

Writing on the Wall is a newsletter for freelance writers seeking inspiration, advice, and support on their creative journey.

Design a site like this with WordPress.com
Get started