തളിപ്പറമ്പില്‍ അച്ചടക്കത്തിന്റെ ‘വാളോങ്ങി മുസ്ലീംലീഗ്’; സമാന്തര കമ്മിറ്റിയ്‌ക്കെതിരെ കര്‍ശന നടപടിയെന്ന് നേതൃത്വം

തളിപ്പറമ്പ് : ജില്ലാ നേതൃത്വം രൂപീകരിച്ച മുന്‍സിപ്പല്‍ കമ്മിറ്റിയെ അംഗീകരിക്കില്ലെന്ന് പ്രഖ്യാപിച്ച്‌ സമാന്തര കമ്മിറ്റി സംഘടിപ്പിച്ച കണ്ണൂര്‍ തളിപ്പറമ്പിലെ മുസ്ലീം ലീഗ് പ്രവര്‍ത്തകര്‍ക്കതിരെ കര്‍ശന നടപടിയെന്ന് ജില്ലാ നേതൃത്വം.

മുസ്ലിം ലീഗ് കണ്ണൂര്‍ ജില്ലാ ഭാരവാഹികളുടെ യോഗത്തിലാണ് തീരുമാനം. പാര്‍ട്ടി അച്ചടക്കത്തിന് വിരുദ്ധമായി പ്രവര്‍ത്തിക്കുകയും വിഭാഗീയ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുകയും ജില്ലാ മുസ്ലിം ലീഗ് ഓഫീസില്‍ കയറി കുഴപ്പമുണ്ടാക്കുകയും നേതാക്കളോട് അപമര്യാദയായി പെരുമാറുകയും ചെയ്‌തെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി.

തളിപ്പറമ്പ് മുന്‍സിപ്പല്‍ മുസ്ലിം ലീഗ് കമ്മറ്റിക്ക് സമാന്തരമായി കമ്മറ്റി രൂപീകരിക്കുകയും അത് പത്രസമ്മേളനം നടത്തി പ്രഖ്യാപിക്കുകയും ചെയ്തതിന്റെ പേരില്‍ പി.എ സിദ്ധീഖ്, കെ മുഹമ്മദ് ബഷീര്‍, പി.എം മുസ്തഫ, പി.പി. ഇസ്മയില്‍, സി.മുഹമ്മദ് സിറാജ് എന്നിവരെയും ജില്ലാ മുസ്ലിം ലീഗ് കമ്മറ്റി ഓഫീസില്‍ കയറി കുഴപ്പമുണ്ടാക്കുകയും നേതാക്കളോട് അപമര്യാദയായി പെരുമാറുകയും ചെയ്തതതിന്റെ പേരില്‍ പറമ്ബില്‍ അബ്ദുറഹിമാന്‍, എന്‍.യു ശഫീക്ക് മാസ്റ്റര്‍, ഓലിയന്‍ജാഫര്‍ , കെ.പി. നൗഷാദ്, ബപ്പു അഷ്‌റഫ് എന്നിവരെയും പാര്‍ട്ടിയില്‍ നിന്നും സസ്‌പെന്റ് ചെയ്യുവാന്‍ സംസ്ഥാന മുസ്ലിം ലീഗ് കമ്മറ്റിയോട് യോഗം ശുപാര്‍ശ ചെയ്തു.

മുന്‍സിപ്പല്‍ മുസ്ലിം ലീഗിന്‌സമാന്തരമായി പ്രഖ്യാപിക്കപ്പെട്ട കമ്മറ്റി ഭാരവാഹികളോട് ബന്ധപ്പെട്ട സ്ഥാനങ്ങള്‍ രണ്ട് ദിവസത്തിനകം രാജിവെച്ച്‌ ജില്ലാ കമ്മറ്റിക്ക് റിപ്പോര്‍ട്ട് ചെയ്യാനും അല്ലാത്ത പക്ഷം അവരെ പാര്‍ട്ടിയില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്യാനും യോഗം തീരുമാനിച്ചു.

തളിപ്പറമ്പിലെ വിഭാഗീയ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന അള്ളാംകുളം മഹമൂദ്, പികെ സുബൈര്‍, സിപിവി അബ്ദുള്ള, പി മുഹമ്മദ് ഇഖ്ബാല്‍ എന്നിവര്‍ക്ക് അച്ചടക്ക വിരുദ്ധ പ്രവര്‍ത്തനങ്ങളുടെ പേരില്‍ നടപടിയെടുക്കാതിരിക്കാന്‍ കാരണമുണ്ടെങ്കില്‍ 3 ദിവസത്തിനകം മറുപടി നല്‍കണമെന്നാവശ്യപ്പെട്ട് ഷോക്കോസ് നോട്ടീസ് നല്‍കാന്‍ തീരുമാനിച്ചു. പത്ര ദൃശ്യ മാധ്യമങ്ങളില്‍ പാര്‍ട്ടിയെയും നേതാക്കളെയും അപകീര്‍ത്തിപ്പെടുത്തുന്ന വിധത്തില്‍ വാര്‍ത്ത നല്‍കുന്നവരെയും പാര്‍ട്ടി രഹസ്യങ്ങള്‍ ചോര്‍ത്തി നല്‍കുന്നവരെയും കണ്ടെത്താന്‍ രണ്ട് അംഗ അന്വേഷണ സമിതിയെയും നിയോഗിച്ചു.

മുസ്ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡണ്ട് വികെ അബ്ദുല്‍ ഖാദര്‍ മൗലവി, ജില്ലാ പ്രസിഡണ്ട് പി കുഞ്ഞി മുഹമ്മദ്, ജനറല്‍ സെക്രട്ടറി അഡ്വ: അബ്ദുല്‍ കരീം ചേലേരി എന്നിവരുടെ നേതൃത്വത്തിലായിരുന്നു ജില്ലാ ഭാരവാഹികളുടെ യോഗം.

മുസ്ലീം ലീഗ് കണ്ണൂര്‍ ജില്ലാ പ്രസിഡന്റ് പി കുഞ്ഞുമുഹമ്മദ്, യൂത്ത് ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് പികെ സുബൈര്‍ എന്നിവര്‍ വര്‍ഷങ്ങളായി ലീഗിനെ തകര്‍ക്കുകയാണെന്നും അവരുടെ നിലപാടുകളില്‍ പ്രതിഷേധിച്ചാണ് പുതിയ കമ്മിറ്റി നിലവില്‍ വന്നതെന്നുമായിരുന്നു വിമത നീക്കം നടത്തിയ പ്രവര്‍ത്തകരുടെ നിലപാട്. ലീഗ് വിട്ട് മറ്റു പാര്‍ട്ടിയിലേക്ക് പോകില്ലെന്നും ലീഗിനെ ശുദ്ധീകരിക്കാനാണ് നീക്കമെന്നും പുതിയ കമ്മിറ്റി അറിയിക്കുന്നുണ്ടെങ്കിലും തളിപ്പറമ്പ നഗരസഭ ഭരണത്തില്‍ ഉള്‍പ്പടെ പിളര്‍പ്പ് പ്രതിസന്ധി തീര്‍ക്കും.

മുന്‍സിപ്പല്‍ കമ്മിറ്റി പരിധിയിലെ ശാഖകളില്‍ തങ്ങള്‍ക്കാണ് ഭൂരിപക്ഷം എന്നാണ് പുതിയ കമ്മിറ്റിയുടെ അവകാശ വാദം. യുവജന വനിതാ ഘടകങ്ങളും നിലവില്‍ വന്നിട്ടുണ്ട്. എന്നാല്‍ പുതിയ കമ്മിറ്റി ഭാരവാഹികള്‍ തികഞ്ഞ അച്ചടക്ക ലംഘനമാണ് നടത്തിയതെന്നാണ് പി.കുഞ്ഞുമുഹമ്മദിന്റെ വിശദീകരണം. ഇക്കാര്യം സംസ്ഥാന നേതൃത്വത്തെ അറിയിക്കുമെന്നും കുഞ്ഞുമുഹമ്മദ് അറിയിച്ചു. വിഷയത്തില്‍ ഇപ്പോള്‍ പ്രതികരിക്കുന്നില്ലെന്ന നിലപാടിലാണ് പികെ സുബൈര്‍.

അതേസമയം, തളിപ്പറമ്പ ലീഗ് പ്രശ്‌നം തനിക്ക് അറിയില്ലെന്നും എന്തെങ്കിലും ഉണ്ടെങ്കില്‍ പാര്‍ട്ടി പരിശോധിക്കുമെന്നായിരുന്നു വിഷയത്തില്‍ എംകെ മുനീര്‍ കഴിഞ്ഞ ദിവസം മാധ്യമങ്ങളോട് പ്രതികരിച്ചത്

Navigation

About

Writing on the Wall is a newsletter for freelance writers seeking inspiration, advice, and support on their creative journey.

Design a site like this with WordPress.com
Get started