
കണ്ണൂർ (പരിയാരം) : അബദ്ധത്തിൽ മരക്കഷ്ണം വിഴുങ്ങിയതിനെത്തുടർന്ന് ശ്വാസതടസ്സം നേരിട്ട് ഗുരുതരാവസ്ഥയിലായ എട്ട് മാസം മാത്രം പ്രായമുള്ള കുഞ്ഞിന് കണ്ണൂർ ഗവ.മെഡിക്കൽ കോളേജ് ആശുപത്രിയിയിലെ ചികിത്സയിലൂടെ പുതുജീവൻ. അമ്മയുടെ സമീപത്തായി അടുക്കളയിൽ നിന്നും കളിച്ചുകൊണ്ടിരിക്കെ, കയ്യിൽ കിട്ടിയ എന്തോ ഒന്ന് കുഞ്ഞ് വായിലേക്കിടുകയായിരുന്നു.
കുട്ടിയുടെ അമ്മ വായിൽ കയ്യിട്ട് പുറത്തെടുക്കാൻ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. പൊടുന്നനവേ കുട്ടി വല്ലാതെ ചുമയ്ക്കുകയും ശ്വാസതടസ്സം നേരിടുകയുമായിരുന്നു. പെട്ടെന്നുതന്നെ അടുത്തുള്ള ആശുപത്രിയിൽ അടിയന്തിര ചികിത്സ നൽകിയ ശേഷം, കണ്ണൂർ ഗവ.മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് കുട്ടിയെ റഫർ ചെയ്തു.

ശ്വാസമെടുക്കുന്നതിനുള്ള ബുദ്ധിമുട്ടോടെയാണ് കണ്ണൂർ ജില്ലയിലെ കൊട്ടിയൂരിൽ നിന്നും ഈ പിഞ്ചുകുഞ്ഞിനെ പരിയാരത്തെ കണ്ണൂർ ഗവ.മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചത്. അടിയന്തിര പരിശോധനയിൽ വലത്തേശ്വാസകോശത്തിൽ എന്തോ ഒന്ന് കുടുങ്ങിക്കിടക്കുന്നതായി കണ്ടെത്തുകയായിരുന്നു.
എന്താണ് വിഴുങ്ങിയതെന്ന് അപ്പോഴും കുട്ടിയുടെ രക്ഷിതാക്കൾക്ക് അറിയുമായിരുന്നില്ല. ശ്വാസതടസ്സം വർദ്ധിക്കുന്നത് പ്രതിസന്ധിയായേക്കും എന്നതിനാൽ അടിയന്തിര ചികിത്സ നൽകി, അത്യാധുനിക ക്യാമറ സഹിതമുള്ള നവീന റിജിഡ് ബ്രോങ്കോ സ്‌കോപ്പി ചികിത്സ നടത്തി ശ്വാസകോശത്തിൽ കുടുങ്ങിക്കിടന്ന മരക്കഷ്ണം പുറത്തെടുക്കുകയായിരുന്നു.
എട്ട് മാസം മാത്രം പ്രായമുള്ള കുട്ടിയായതിനാൽ നിസ്സഹകരണമുണ്ടായാൽ ശ്വാസകോശത്തിൽ കുടുങ്ങിയ വസ്തു പുറത്തെടുക്കുന്നതിൽ സങ്കീർണ്ണത വർദ്ധിപ്പിച്ചേക്കുമെന്നതിനാലും ശ്വാസോച്ഛ്വാസം പൂർവസ്ഥിതിയിലാക്കാൻ അടിയന്തിര ചികിത്സ ആവശ്യമായിരുന്നു എന്നതിനാലും അനസ്‌തേഷ്യ നൽകിയ ശേഷമാണ് ചികിത്സ നടത്തിയതെന്ന് പ്രിൻസിപ്പാൾ ഡോ കെ അജയകുമാറും ആശുപത്രി സൂപ്രണ്ട് ഡോ കെ സുദീപും അറിയിച്ചു.
ശ്വാസകോശവിഭാഗത്തിലെ ഡോ മനോജ് ഡി കെ, ഡോ രാജീവ് റാം, ഡോ കെ മുഹമ്മദ് ഷഫീഖ്, ശിശുരോഗ വിഭാഗത്തിലെ ഡോ എം.ടി.പി മുഹമ്മദ്, അനസ്‌തേഷ്യ വിഭാഗത്തിലെ ഡോ ചാൾസ് തോമസ്, ഡോ ബഷീർ മണ്ഡ്യൻ എന്നിവരുമുൾപ്പെട്ട മെഡിക്കൽ സംഘമാണ് ചികിത്സ നടത്തിയതെന്നും പ്രിൻസിപ്പാളും ആശുപത്രി സൂപ്രണ്ടും അറിയിച്ചു.
You must be logged in to post a comment.